പൂവിതള്‍ - 11.
'' ഇനി അധിക കാലം ഇവിടെ താമസിക്കുന്നത് ബുദ്ധിയല്ല '' ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രിരാമന്‍ പറഞ്ഞു '' അയോദ്ധ്യയില്‍ നിന്ന് കൂടെക്കൂടെ ആളുകള്‍ എത്താനിടയുണ്ട് ''.
'' എവിടേക്കാ അടുത്ത യാത്ര '' സീത ചോദിച്ചു.
'' ദണ്ഡകാരണ്യത്തിലേക്ക് ''.
പിന്നെ വൈകിച്ചില്ല. മൂന്നുപേരും യാത്ര തുടങ്ങി. അത്രി മഹര്‍ഷിയുടെ ആശ്രമത്തിലാണ് അവര്‍ ചെന്നെത്തിയത്. മഹര്‍ഷിയുടെ ആതിഥ്യം സ്വീകരിച്ച് അന്നു രാത്രി അവിടെ കഴിച്ചു കൂട്ടി. നേരം പുലര്‍ന്നതും അദ്ദേഹത്തോട് വിട പറഞ്ഞിറങ്ങി. നിറഞ്ഞൊഴുകുന്ന നദിയില്‍ തോണി തുഴഞ്ഞു പരിചയമുള്ള മുനികുമാരന്മാര്‍ മറുകരയെത്താന്‍ സഹായിച്ചു.
ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമാണ് ഈ വനം. ശാന്തമായ അന്തരീക്ഷമല്ല ഇവിടെയുള്ളത്. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടം.
''കുമാരാ. അപകട സാദ്ധ്യതയുള്ള സ്ഥലമാണെന്ന് തോന്നുന്നു '' ശ്രീരാമന്‍ പറഞ്ഞു '' വില്ല് കുലച്ച് ശരങ്ങളുമായി ചുറ്റും ശ്രദ്ധിച്ച് മുന്നില്‍ നടക്കുക. പുറകിലായി സീതയും ഏറ്റവും ഒടുവില്‍
ഞാനും, ഈ ക്രമത്തിലേ ഇനി മുതല്‍ നടക്കാവൂ ''.
ഒരു യോജന ദൂരം പിന്നിട്ടപ്പോള്‍ ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞ മനോഹരമായ തടാകം കണ്ണില്‍പ്പെട്ടു. ദാഹം തീര്‍ത്ത് അല്‍പ്പ നേരം വിശ്രമിക്കാനിരുന്നതാണ്. പെട്ടെന്നാണ് ഒരു ഭീകരസത്വം
അലറി വിളിച്ചുകൊണ്ട് നടന്നടുക്കുന്നത് കണ്ടത്. ശ്രീരാമന്‍ അമ്പും വില്ലുമായി എഴുന്നേറ്റു. ആ രൂപം അടുത്തെത്തി.
'' കുമാരാ, ആയുധങ്ങളുമായി ഉടന്‍ തയ്യാറാവുക '' എന്ന് അനുജന് നിര്‍ദ്ദേശം നല്‍കി തിരിഞ്ഞു
സീതയോടായി ശ്രീരാമന്‍ പറഞ്ഞു '' ദേവി ഒട്ടും പരിഭ്രമിക്കേണ്ടാ. അവനെ ഞാന്‍ വധിക്കുന്നുണ്ട് ''.
പച്ചമാംസം കടിച്ചു പറിച്ചുകൊണ്ടാണ് രാക്ഷസന്‍റെ വരവ്. രണ്ടു കനല്‍ക്കട്ടകള്‍പോലെ അവന്‍റെ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. ദിക്കുകള്‍ നടുങ്ങുമാറ് അവന്‍ അലറി.
'' ദുഷ്ടജന്തുക്കള്‍ ഉള്ള കാടാണ് ഇതെന്നറിയില്ലേ. മനോഹരിയായ ഒരു സ്ത്രീയോടൊപ്പം വില്ലും
അമ്പും ധരിച്ച് താപസരൂപത്തില്‍ നില്‍ക്കുന്ന നിങ്ങള്‍ ആരാണ് '' ഇടി വെട്ടുന്ന മാതിരി ശബ്ദത്തില്‍ അവന്‍ ചോദിച്ചു.
'' ഞാന്‍ ശ്രീരാമന്‍. കൂടെയുള്ളത് എന്‍റെ പത്നി സീതയും അനുജന്‍ ലക്ഷ്മണനുമാണ് '' ശ്രീരാമന്‍
പറഞ്ഞു '' പിതാവിന്‍റെ കല്‍പ്പന പ്രകാരം വനവാസത്തിന്ന് വന്നതാണ്. ദുഷ്ടന്മാരായ രാക്ഷസന്മാരെ വധിച്ച് ലോകത്തെ രക്ഷിക്കാനാണ് ഉദ്ദേശം ''.
അത് കേട്ടതും രാക്ഷസന്‍ വീണ്ടും അലറി. അവന്‍ കൂറ്റനൊരു മരം പിഴുതെടുത്തു.
'' ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ലോകം മുഴുവന്‍ ഭയക്കുന്ന വിരാധന്‍
എന്ന നിശാചരനാണ് ഞാന്‍. എന്നെ ഭയന്ന് താപസന്മാര്‍ ഇവിടം വിട്ട് ഓടിപ്പോയതാണ് '' അവന്‍ പറഞ്ഞു '' ജീവന്‍ വേണമെങ്കില്‍ ഈ സുന്ദരിയെ എനിക്കു തന്നിട്ട് വേഗം സ്ഥലം വിടുക ''.
സീതയെ പിടിക്കാന്‍ അടുത്ത അവന്‍റെ രണ്ടു കൈകളും ശ്രീരാമന്‍ അമ്പെയ്തു മുറിച്ചു. എന്നിട്ടും
അവന്‍ വായ തുറന്ന് മൂവരേയും ഭക്ഷിക്കാന്‍ അടുക്കുകയാണ്. പിന്നെ ഒട്ടും താമസിച്ചില്ല. അടുത്ത അമ്പ് അവന്‍റെ ശിരസ് ചേദിച്ചു.
രക്തം വാര്‍ന്നൊഴുകി അവിടമാകെ പരന്നു. ദേവകള്‍ ദുന്ദുഭി മുഴക്കി, അപ്സരസ്ത്രീകള്‍ നൃത്തം
ചെയ്യാന്‍ തുടങ്ങി. വിരാധന്‍റെ ദേഹത്തു നിന്ന് ഒരു തേജസ്സ് ഉയര്‍ന്നു പൊങ്ങി. ഒരു സുന്ദര രൂപം ആകാശത്ത് തെളിഞ്ഞു.
ദുര്‍വ്വാസാവ് മുനിയുടെ ശാപത്താല്‍ രാക്ഷസനായി തീര്‍ന്ന ഒരു വിദ്യാധരനാണ് ഞാന്‍. അങ്ങ് എനിക്ക് ശാപമോക്ഷം നല്‍കി. ഇനി എന്നെ അനുഗ്രഹിച്ചാലും '' ശ്രിരാമനെ സ്തുതിച്ച ശേഷം
ആ രൂപം മറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ കൂടി അവിടെതന്നെ താമസിച്ചു. ഉപദ്രവകാരികളായ ഒട്ടേറെ രാക്ഷസന്മാരെ കൊന്നൊടുക്കാനായി. ഭയമുക്തരായ താപസന്മാര്‍ അവിടേക്ക് തിരിച്ചെത്തി.
'' ഇനി അടുത്ത ഇടം തേടി പോകാം '' ഒരു ദിവസം ശ്രീരാമന്‍ പറഞ്ഞു.
യാത്രയ്ക്കിടയില്‍ ശരഭംഗ മഹര്‍ഷിയെ കണ്ട് ആശീര്‍വാദം വാങ്ങാനും അദ്ദേഹത്തിന്‍റെ അന്ത്യ നിമിഷങ്ങളില്‍ കൂടെയുണ്ടാവാനും കഴിഞ്ഞത് ഒരു യോഗമായിരിക്കാം. ദണ്ഡകാരണ്യത്തിലെ മഹര്‍ഷിമാര്‍ കാണാനെത്തിയത് വേറൊരു സൌഭാഗ്യം.
സുതീക്ഷ്ണ മഹര്‍ഷിയുടേയും അഗസ്ത്യമുനിയുടേയും ആതിഥ്യം സ്വീകരിച്ച് യാത്ര തുടര്‍ന്നു.
സൂര്യന്‍ പാതി വഴി പിന്നിട്ടു കഴിഞ്ഞു. ഇരുട്ടുന്നതിന്ന് മുമ്പ് അഗസ്ത്യ മഹര്‍ഷി പറഞ്ഞു തന്ന പഞ്ചവടിയിലെത്തണം. അപ്പോഴാണ് വഴിയില്‍ ഭീമാകാരമായ ഒരു പക്ഷി കിടക്കുന്നത് കണ്ടത്. ഭീതി ഉളവാക്കുന്നതാണ് അതിന്‍റെ രൂപം.
'' ലക്ഷ്മണാ, വില്ലും ശരങ്ങളും തരിക '' ശ്രീരാമന്‍ പറഞ്ഞു '' ഞാന്‍ ഇതിനെ വധിക്കുന്നുണ്ട് ''.
'' ഞാന്‍ വധിക്കപ്പെടേണ്ടവനല്ല.'' പെട്ടെന്ന് ആ പക്ഷി സംസാരിച്ചു തുടങ്ങി '' നിങ്ങളുടെ പിതാവ് ദശരഥ മഹാരാജാവിന്‍റെ മിത്രമായ ജടയുവാണ് ഞാന്‍ ''.
സന്തോഷംകൊണ്ട് മനസ്സ് നിറഞ്ഞു. പിതാവിന്‍റെ മരണ വൃത്താന്തവും വനത്തില്‍ എത്താനുണ്ടായ സാഹചര്യവും വിവരിച്ചു.
'' എങ്കില്‍ ഇനി നിങ്ങള്‍ ദൂരെയെങ്ങും പോവേണ്ട കാര്യമില്ല. ഇതിനടുത്താണ് പഞ്ചവടി. അവിടെ താമസിച്ചാലും. നിങ്ങളുടെ ആജ്ഞാനുവര്ത്തിയായി ഞാന്‍ ഇവിടെത്തന്നെയുണ്ടാവും '' ജടായു പറഞ്ഞു നിര്‍ത്തി.
വീണ്ടുമൊരു നല്ലകാലം. പര്‍ണ്ണശാലയിലാണെങ്കിലും പ്രയാസങ്ങളൊന്നുംതന്നെയില്ല. സീതയ്ക്കു മുന്പില്‍ ലക്ഷ്മണനും പുറകില്‍ ശ്രീരാമനുമായി എല്ലാ പ്രഭാതത്തിലും മൂവരും നദിയില്‍ ചെന്ന്
കുളിച്ചു പോരും. ലക്ഷ്മണന്‍ കുടിക്കാനുള്ള പാനീയം കൊണ്ടുപോരും. ഫലമൂലാദികള്‍ കാട്ടില്‍
നിന്ന് ശേഖരിക്കുന്നതും അദ്ദേഹമാണ്. അയോദ്ധ്യയിലെന്നപോലെ സന്തോഷത്തോടെ ശ്രീരാമന്‍ ഭാര്യയും അനുജനുമൊപ്പം അവിടെ കഴിഞ്ഞു കൂടി.
പുരാണങ്ങളിലൂടെ വീണ്ടും ഈ യാത്ര കൌതുകകരമാണ്
ReplyDeleteതുടരൂ
രാമായണത്തെ ആസ്പദിച്ച് എന്തെങ്കിലും എഴുതണമെന്നത് വലിയൊരു മോഹമായിരുന്നു. ഇപ്പോഴാണ് അതിന് സാധിച്ചത്.
ReplyDelete