Sunday, July 29, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 15.

പൂവിതള്‍ - 15.

'' എന്നെക്കൊണ്ടാവില്ല തല്ലുകൊണ്ട് മരിക്കാന്‍ '' സുഗ്രീവന്‍ ക്ഷീണിതനും നിരാശനുമായിരുന്നു. ശ്രീരാമന്‍ പറഞ്ഞതനുസരിച്ച് ബാലിയോട് പോരിനിറങ്ങിയതാണ് വാനര രാജാവ്. ദയനീയമായ പരാജയമായിരുന്നു ഫലം. എങ്ങിനേയോ ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞതിനാല്‍ ജീവന് ആപത്ത് സംഭവിച്ചില്ല.


'' ക്ഷമിക്കൂ സുഹൃത്തേ '' ശ്രിരാമന്‍ പറഞ്ഞു '' നിങ്ങള്‍ രണ്ടുപേരേയും വേര്‍തിരിച്ചറിയാനായില്ല. അത്രയ്ക്ക് രൂപസാദൃശ്യമുണ്ട് രണ്ടുപേരും തമ്മില്‍. തെറ്റായി അസ്ത്രം പ്രയോഗിച്ച് താങ്കള്‍ വധിക്കപ്പെട്ടാലോ എന്നു ഭയന്ന് ആയുധം എടുക്കാതിരുന്നതാണ് ''.


സുഗ്രീവന്‍ ഒന്നും പറഞ്ഞില്ല. ദേഹത്തിനേറ്റ ക്ഷതങ്ങളെ നോക്കി നെടുവീര്‍പ്പിട്ടിരുന്നു.


'' ഒരു തവണ കൂടി ബാലിയെ പോരിന് വിളിക്കുക. താങ്കള്‍ കഴുത്തില്‍ ഒരു ഹാരമണിഞ്ഞിട്ടേ മല്ല യുദ്ധത്തിനറങ്ങാവൂ. അപ്പോള്‍ എനിക്ക് ബാലിയെ തിരിച്ചറിയാം ''.


പറഞ്ഞതുപോലെ സംഭവിച്ചു. ബാലി അമ്പേറ്റു വീണു. താരയേയും അംഗദനേയും ആശ്വസിപ്പിച്ച ശേഷം, കിഷ്ക്കിന്ധ രാജാവായി സുഗ്രീവനെ അഭിഷേകം ചെയ്തു. വര്‍ഷക്കാലം കഴിഞ്ഞ ഉടനെ സീതാന്വേഷണത്തിന്ന് ഇറങ്ങിക്കോളാമെന്ന് വാഗ്ദാനംചെയ്ത് സുഗ്രീവന്‍ പരിവാരങ്ങളോടൊപ്പം കിഷ്ക്കിന്ധയിലേക്ക് പോയി.


***************************************


ജ്യേഷ്ഠനെ കുറിച്ചുള്ള ഭയം എന്നെന്നേക്കുമായി ഇല്ലാതാവുകയും, നഷ്ടപ്പെട്ട ഭാര്യയും രാജ്യവും തിരിച്ചു കിട്ടുകയും ചെയ്തതോടെ സുഗ്രീവന്‍ ആഹ്ലാദ ഭരിതനായി. ശ്രീരമന് നല്‍കിയ വാക്കുകള്‍ മറന്ന് വാനര രാജാവ് സുഖഭോഗങ്ങളില്‍ മുഴുകി. ഹനുമാന് ഈ പ്രവര്‍ത്തി ഇഷ്ടപ്പെട്ടില്ല. അദ്ദേഹം സുഗ്രീവനെ സമീപിച്ചു.


'' ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം ഞാന്‍ പറയാം '' മുഖവുരയായി ഹനുമാന്‍ പറഞ്ഞു '' മഴക്കാലം കഴിഞ്ഞാലുടന്‍ സീതാന്വേഷ്ണത്തിന്ന് ഇറങ്ങാമെന്ന് വാക്ക് കൊടുത്തതാണ്. അത് വിസ്മരിച്ച് ഭവാന്‍ മദ്യവും മങ്കകളുമായി ഇവിടെ ഇങ്ങിനെ കഴിയുന്നത് കഷ്ടംതന്നെ. ഉപകാരം ചെയ്തവരെ മറക്കുന്നവന്‍ മരിച്ചതിന്ന് തുല്യമാണ്. ഒരു കാര്യം ഓര്‍ക്കുക. ബാലിയെ കൊന്ന അമ്പ് ശ്രീരാമന്‍റെ കയ്യില്‍ത്തന്നെയുണ്ട് ''.


ഹനുമാന്‍റെ വാക്കുകള്‍ കേട്ട സുഗ്രീവന്‍ ഭയചകിതനായി. '' ഹനുമാന്‍, എനിക്ക് അബദ്ധം പറ്റി; എന്താണ് ചെയ്യേണ്ടത് എന്ന് ദയവായി ഉപദേശിച്ചാലും ''.


'' എങ്കില്‍ വാനര വംശത്തില്‍പ്പെട്ട എല്ലാവരോടും ഉടന്‍ കിഷ്ക്കിന്ധയില്‍ എത്തണമെന്ന കല്‍പ്പന നല്‍കുക. ഒരു പക്ഷത്തിനുള്ളില്‍ സര്‍വ്വരും ഇവിടെയെത്തിയിരിക്കണം. ''.


'' അങ്ങിനെത്തന്നെ '' നാനാ ദിക്കുകളിലേക്കും സന്ദേശ വാഹകര്‍ പാഞ്ഞു.


**************************************


ശ്രീരാമനും ലക്ഷ്മണനും പര്‍വ്വതശൃംഗത്തില്‍ കഴിഞ്ഞു കൂടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. വര്‍ഷക്കാലം കടന്നുപോയി. വാനരന്മാര്‍ സീതാന്വേഷണത്തിന്ന് പുറപ്പെടാനുള്ള ഭാവം
കാണാനില്ല.


'' കുമാരാ. സുഗ്രീവന്‍ സഖ്യത്തിന്‍റെ കാര്യം മറന്നു കാണുമോ '' ശ്രീരാമന്‍ ചോദിച്ചു '' ഇനിയെന്താണ് നാം ചെയ്യേണ്ടത് ''.


ലക്ഷ്മണനും ആ സംശയം തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.


'' ഞാന്‍ നേരില്‍ ചെന്ന് അന്വേഷിച്ചു വരാം ''. പിറ്റേന്നു തന്നെ ലക്ഷ്മണന്‍ കിഷ്ക്കിന്ധയിലേക്ക് പുറപ്പെട്ടു.


കിഷ്ക്കിന്ധയിലെത്തിയതും ലക്ഷ്മണന്‍ ഞാണൊലി മുഴക്കി. ലോകം നടുങ്ങുന്ന ആ ശബ്ദം കേട്ട് വാനരന്മാര്‍ ഭീതിയിലാണ്ടു. വിവരം കൊട്ടാരത്തിലെത്തി. ഹനുമാനും അംഗദനും താരയും കൂടി അനുനയ വാക്കുകളിലൂടെ ലക്ഷ്മണന്‍റെ കോപം തണുപ്പിച്ച ശേഷം അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ആനയിച്ചു. വിശിഷ്ടാതിഥിയെ സുഗ്രീവന്‍ എഴുന്നേറ്റു ചെന്ന് അഭിവാദ്യം ചെയ്തു.


'' സഖ്യം ചെയ്ത വസ്തുത വാനര രാജന്‍ മറന്നുവോ '' അല്‍പ്പം നീരസത്തോടെയാണ് ലക്ഷ്മണന്‍ ചോദിച്ചത്.


'' പ്രഭോ, തെറ്റിദ്ധരിക്കരുതേ '' സുഗ്രീവന്‍ തൊഴുതു '' വാനര കുലത്തില്‍പെട്ട എല്ലാവരോടും ഉടന്‍ കിഷ്ക്കിന്ധയില്‍ എത്താന്‍ കല്‍പ്പന കൊടുത്തിരിക്കയാണ്. സന്ദേശ വാഹകര്‍ ലോകം മുഴുവന്‍ ചെന്നു കഴിഞ്ഞു. താമസിയാതെ അവര്‍ ഇവിടെ എത്തിച്ചേരും. അതോടെ മുഴുവന്‍ വാനരന്മാരും സീതാദേവിയെ അന്വേഷിച്ച് ഇറങ്ങും ''.


'' എങ്കില്‍ ഈ വിവരം ജ്യേഷ്ഠനെ അറിയിക്കേണ്ടതുണ്ട് '' ലക്ഷ്മണന്‍ തണുത്തു. ശ്രീരാമനെ കാണാന്‍ എല്ലാവരും പുറപ്പെട്ടു.

3 comments:

  1. പടയൊരുക്കം കേട്ടുതുടങ്ങുന്നു

    ReplyDelete
  2. അതെ, യുദ്ധം തുടങ്ങാറായി.

    ReplyDelete
  3. kanakam moolam kaamini moolam..

    ReplyDelete