പൂവിതള്‍ - 9.
യാത്രയിലുടനീളം സീതാദേവി ഗംഗയെ സ്തുതിച്ചുകൊണ്ടേയിരുന്നു. ആപത്ത് കൂടാതെ വനവാസം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ ബലിപൂജകള്‍ ചെയ്തോളാമെന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് അവര്‍ കരയ്ക്ക് ഇറങ്ങിയത്. തോണിയില്‍ നിന്നിറങ്ങിയ ഗുഹന് ജ്യേഷ്ഠനെ തൊഴുകുകയാണ്. അയാള്‍ക്കും കൂടെ പോരണമത്രേ. അല്ലാത്തപക്ഷം പ്രാണന് ത്യജിക്കാനാണ് ഉദ്ദേശം .
പതിനാല് കൊല്ലക്കാലം വനവാസമനുഷ്ഠിച്ച ശേഷം നിശ്ചയമായും ഞങ്ങള്‍ തിരിച്ചു വരുമെന്നും
അതുവരെ വിഷാദം അവസാനിപ്പിച്ച് കഴിയുക എന്നും പറഞ്ഞ് ജ്യേഷ്ഠന് ഗുഹനെ സമാശ്വസിപ്പിച്ച് യാത്രയാക്കി.
ദീര്‍ഘകാലം ഒരിടത്ത് സ്വസ്ഥമായി കഴിയാന്‍ പറ്റിയ സ്ഥലത്തെക്കുറിച്ചുള്ള ചിന്ത ചിത്രകൂടാദ്രിയില് ചെന്നെത്തി. ഭക്ഷണത്തിന്നു ശേഷം യാത്ര തുടര്‍ന്നു. ഭരദ്വാജ മഹര്‍ഷിയുടെ ആശ്രമത്തില്‍ ഒരുദിനം കഴിച്ചുകൂട്ടി. രാവേറെ ചെല്ലുന്നതുവരെ താപസന്മാരുടെ തത്വോപദേശങ്ങളും ആത്മീയഭാഷണങ്ങളും ശ്രദ്ധിച്ച് ഇരുന്നു. പ്രഭാതം പൊട്ടി വിരിഞ്ഞതും യാത്ര പുറപ്പെട്ടു.
ഭരദ്വാഅജ മഹര്‍ഷി പറഞ്ഞു തന്ന വഴിയിലൂടെയാണ് നീങ്ങിയത്. കാളിന്ദിനദിയുടെ സൌന്ദര്യം നുകര്‍ന്നു കൊണ്ട് സാവകാശം നടന്നു. വാത്മീകി മഹര്‍ഷിയുടെ ആശ്രമ പരിസരത്തെത്തിയതും യാത്ര അവസാനിപ്പിച്ചു.
ശാന്തിയും മനോഹാരിതയും ഒന്നിച്ചു ചേര്‍ന്ന ആശ്രമ പരിസരം ആരേയും ആകര്‍ഷിക്കും. നിറയെ പൂക്കളും ഫലങ്ങളുമേന്തി നില്ക്കുന്ന നിരവധി വൃക്ഷങ്ങളും ചെടികളും അവയെ പുണര്‍ന്നു പല വിധം വള്ളികളും എല്ലായിടത്തും കാണാനുണ്ട്. ഇണക്കമുള്ള മാനുകളും പാടിക്കൊണ്ടിരിക്കുന്ന പറവകളും ആശ്രമാന്തരീക്ഷത്തിന്ന് യോജിച്ചവ തന്നെ.
ഉജ്വലമായ സ്വീകരണമാണ് ഉണ്ടായത്. അര്ഘ്യപാദ്യാദികളുമായി ശിഷ്യന്മാരോടൊപ്പം വാല്മീകി മഹര്‍ഷി എത്തി. എതിരേല്‍പ്പ് കഴിഞ്ഞതും മൂവരും വാല്മീകി മഹര്‍ഷിയെ പ്രണമിച്ചു.
'' പിതാവിന്റെ ആജ്ഞ അനുസരിച്ച് വനവാസത്തിന്ന് വന്നതാണ് ഞാന്‍. കാരണം ഞാന്‍ പറയാതെ തന്നെ തൃകാലജ്ഞാനിയായ അങ്ങേക്ക് അറിയാമല്ലോ. എന്റെ കൂടെ പത്നിയും അനുജനുമുണ്ട് '' ശ്രീരാമന് പറഞ്ഞു '' കുറെ കാലം ഈ ഭാഗത്ത് താമസിക്കണമെന്നാണ് ഞങ്ങളുടെ മോഹം. അതിന് യോജിച്ച ഒരു ഇടം കാണിച്ചു തന്നാലും ''.
'' സര്‍വ്വലോകങ്ങളും നിന്തിരുവടിയിലുണ്ടല്ലോ. സര്വ്വയിടത്തും നിന്തിരുവടിയുടെ സാന്നിദ്ധ്യവും ഉള്ളതല്ലേ. എങ്കിലും ചോദിച്ച സ്ഥിതിക്ക്, സമാധാനത്തോടെ സുഖമായി കഴിയാവുന്ന ഇടം ഞാന്‍ പറഞ്ഞു തരുന്നുണ്ട്. ജീവികള്‍ക്ക് യാതൊരുവിധ ദ്രോവും ചെയ്യാതെ ശാന്തരായി അങ്ങയെ മാത്രം ഭജിച്ചു കഴിയുന്നവര്‍, എല്ലാം ഉപേക്ഷിച്ച് അങ്ങയെ ധ്യാനിച്ചിരിക്കുന്നവര്‍, നിത്യവും ശരണം ചൊല്ലി അങ്ങയുടെ മന്ത്രവുമായി കഴിയുന്നവര്‍, സര്‍വ്വവും മായയാണ് എന്ന തിരിച്ചറിവുള്ളവര്‍, സമസ്ത കര്‍മ്മങ്ങളും അങ്ങയില്‍ സമര്‍പ്പിച്ച് സന്തുഷ്ടിയോടെ ജീവിക്കുന്നവര്‍ തുടങ്ങിയവരുടെ മനസ്സുകള്‍ സുഖവാസ മന്ദിരങ്ങളായി കണക്കാക്കുക. എന്തെന്നാല്‍ അത്യന്തം പവിത്രവും പാപഹരവുമാണ് അങ്ങയുടെ തിരു നാമങ്ങള്‍. ആരാലും വര്‍ണ്ണിക്കാനാവാത്ത ആ നാമമാഹാത്മ്യം അനുഭവത്തിലൂടെ അറിഞ്ഞ ആളാണ് ഈ ഞാന്‍ ''.
എന്താണ് ആ അനുഭവമെന്ന് അറിയാനുള്ള മോഹം എല്ലാവരിലുമുണ്ടായി. ആരോ അത് തുറന്ന് ചോദിക്കുകയും ചെയ്തു. മഹര്‍ഷി മടികൂടാതെ പറഞ്ഞു തുടങ്ങി.
ബ്രാഹ്മണന് അനുഷ്ഠിക്കേണ്ടതായ കര്‍മ്മങ്ങള്‍ വെടിഞ്ഞ് ഒരു ശൂദ്രസ്ത്രീയെ വിവാഹം ചെയ്ത് മക്കളുമായി കഴിഞ്ഞ ഞാന്‍ ഒട്ടേറെ പാപകര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. ആ കാലത്തെ എന്റെ കൂട്ടുകാര്‍ കള്ളന്മാരായിരുന്നു. പക്ഷിമൃഗാദികളെ വേട്ടയാടിയും സാധുക്കളായ വഴിപോക്കരെ തട്ടിപ്പറിച്ചും ഞാന്‍ കഴിഞ്ഞു കൂടി. ഒരു ഉച്ചനേരത്ത് തേജസ്വികളായ സപ്തര്‍ഷികള്‍ ആ വഴി വരുന്നത് കണ്ടു. ഞാന്‍ അവരെ ആക്രമിക്കാനായി ചെന്നു.
'' നില്ക്കവിടെ. നീയാരാണ് '' കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു.
'' ഈ വനത്തില്‍ ഭാര്യയും മക്കളുമായി കഴിയുന്ന ആളാണ് ഞാന്‍. വഴിപോക്കരെ തട്ടിപ്പറിച്ച് നിത്യ വൃത്തി കഴിക്കുന്നു. ആ ഉദ്ദേശത്തിലാണ് നിങ്ങളെ സമീപിച്ചിരിക്കുന്നതും '' ഞാന്‍ പറഞ്ഞു.
'' ഭാര്യാമക്കള്‍ക്ക് വേണ്ടിയാണല്ലോ നീ ഇത്തരം പാപകര്‍മ്മങ്ങള്‍ ചെയ്തു കൂട്ടുന്നത്. അതിനുള്ള ശിക്ഷ പങ്കിടാന്‍ അവര്‍ തയ്യാറാണോ എന്ന് അവരോട് ചോദിച്ചു വാ. അതുവരെ ഞങ്ങള്‍ കാത്തു നില്ക്കാം ''.
ഞാന്‍ താമസസ്ഥലത്തേക്ക് ഓടിച്ചെന്നു. മഹര്‍ഷി ചോദിച്ച ചോദ്യം ഞാന്‍ ഭാര്യയോടും മക്കളോടും ചോദിച്ചു. ചെയ്ത പാപങ്ങളുടെ ഫലം ചെയ്ത വ്യക്തി തന്നെ അനുഭവിച്ചോളണമെന്നും അതില്‍ പങ്കുപറ്റാന്‍ ആരും ഉണ്ടാവില്ലെന്നും അവര്‍ മറുപടി നല്കി. ദുഃഖത്തോടെ ഞാന്‍ മടങ്ങി. പറഞ്ഞതു പോലെ മഹര്‍ഷിമാര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ലഭിച്ച മറുപടി ഞാന്‍ മഹര്‍ഷിയെ ഉണര്‍ത്തിച്ചു. ആ പാദങ്ങളില്‍ ഞാന്‍ വീണു.
'' സങ്കടപ്പെടേണ്ടാ '' അവര്‍ പറഞ്ഞു '' പാപമോചനത്തിന്ന് വേണ്ട ഉപദേശങ്ങള്‍ തരുന്നുണ്ട്. തികഞ്ഞ ഏകാഗ്രതയോടെ അതും ജപിച്ച് ഞങ്ങള്‍ തിരിച്ചു വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കുക ''.
മന്ത്രങ്ങളൊന്നും അറിയാത്ത ഞാന്‍ രണ്ടു വൃക്ഷങ്ങളുടെ നടുവില്‍ '' മരാ മരാ '' എന്ന് ജപിച്ചിരുന്നു. സംവത്സരങ്ങള്‍ അനവധി കടന്നുപോയി. ഞാന്‍ ചൊല്ലുന്നത് രാമ നാമമായി മാറി കഴിഞ്ഞിരുന്നു. എനിക്ക് ചുറ്റും മണ്‍പുറ്റ് വന്നു മൂടി. തിരിച്ചു വന്ന ഋഷിമാര്‍ എന്നെ വിളിച്ചുണര്‍ത്തി. മണ്‍പുറ്റ് പൊട്ടിച്ച് ഞാന്‍ പുറത്തുവന്നു. മണ്‍പുറ്റില്‍ നിന്ന് ജനിച്ചവനായതിനാല്‍ അവര്‍ വാല്മീകി എന്ന് എനിക്ക് നാമകരണം ചെയ്തു. രാമനാമത്തിന്റെ പ്രഭാവം കാരണമാണ് നിങ്ങളുടെ മുന്നില്‍ ഈ കാണുന്ന രൂപത്തില്‍ ഇന്ന് ഞാന്‍ നില്‍ക്കുന്നത്. അദ്ദേഹം ശ്രീരാമ പാദങ്ങളില്‍ നമസ്ക്കരിച്ചു.
'' മഹാത്മന് , എഴുന്നേറ്റാലും '' ജ്യേഷ്ഠന് അദ്ദേഹത്തെ ആലിംഗനം ചെയ്തു.
'' വരൂ. താമസ സൌകര്യം ശരിപ്പെടുത്താം '' അദ്ദേഹം മുന്നില്‍ നടന്നു. ഗംഗാ നദിയോരത്ത് എല്ലാവരും ചേര്‍ന്ന് പര്‍ണ്ണശാല പണിയാന്‍ തുടങ്ങി.
നിഷാദന്മാര് വിഹരിക്കുന്ന കാലത്ത് മാ നിഷാദ എന്ന് പറയുന്ന മാഹാത്മാക്കള്‍ ഇനിയും ഉണ്ടാകട്ടെ
ReplyDeleteലോകം മുഴുവന്‍ നന്മ നിറയട്ടെ.
ReplyDeleteആമരം ആമരം എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നാല്‍ രാമ രാമ ആയി തീരും ശരിയാ...
ReplyDelete"താന്താന് നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ ............!