പൂവിതള്‍ - 20.
ലങ്കാപുരിയില്‍ കടന്ന് നാശനഷ്ടങ്ങള്‍ വരുത്തുകയും ഉദ്യാന പാലകരേയും ഒട്ടനേകം ഭടന്മാരേയും വധിക്കുകയും ചെയ്ത മര്‍ക്കടനെ എല്ലാവരും കാത്തിരിക്കുമ്പോഴാണ്, ഹനുമാനെ ആനയിച്ച് രാക്ഷസന്മാര്‍ എത്തുന്നത്. അതോടെ സഭയില്‍ ആരവം മുഴങ്ങി.
കൂസലില്ലാതെ ഹനുമാന്‍ എല്ലാം നോക്കി നിന്നു.
'' പിതാവേ, ഞാന്‍ പറഞ്ഞതുപോലെ അക്രമകാരിയായ കുരങ്ങനെ പിടിച്ചു കെട്ടി കൊണ്ടു
വന്നിട്ടുണ്ട്. അവനെ വിസ്തരിച്ച് ഉചിതമായ ശിക്ഷ നടപ്പിലാക്കുക ''ഇന്ദ്രജിത്ത് രാവണനെ
വണങ്ങി.
രാവണന്‍ കോപത്തോടെ അക്രമകാരിയെ നോക്കി. ഒരു പരിഭ്രമവും ഇല്ലാതെ നില്‍ക്കുന്ന
ഇവന്‍ സാധാരണക്കാരനല്ല. വേഗത്തില്‍ വിചാരണ ചെയ്ത് ഇവനെ ശിക്ഷിക്കണം. അവന്‍
സിംഹാസനത്തില്‍ ഇരുന്നതും സ്വന്തം വാല് ദീര്‍ഘിപ്പിച്ച് ചുരുളാക്കി ഹനുമാന്‍ അതിനു മുകളിലേക്ക് ചാടിയിരുന്നു. ഇപ്പോള്‍ രാവണന്‍റെ ഇരിപ്പിടത്തേക്കാള്‍ പൊക്കത്തിലാണ്
ഹനുമാന്‍ ഇരിക്കുന്നത്.
'' പ്രഹസ്താ '' രാവണന്‍ വിളിച്ചു '' ഈ മര്‍ക്കടന്‍ എവിടെ നിന്ന് വന്നവനാണ്, എന്തിനാണ് വന്നത്, തോട്ടക്കാരേയും ഭടന്മാരേയും കൊന്നത് എന്തിനാണ് എന്നെല്ലാം അന്വേഷിക്കുക ''.
'' ഹേ വാനരാ, ലങ്കാധിപതി ചോദിച്ചതെല്ലാം കേട്ടല്ലോ. അറിയുന്നതെല്ലാം സത്യസന്ധമായി പറയുക. അറിവില്ലായ്മകൊണ്ട് ചെയ്ത തെറ്റുകള്‍ അദ്ദേഹം ക്ഷമിക്കുന്നതാണ്. രാവണന്‍റെ സഭ ബ്രഹ്മസഭയ്ക്ക് തുല്യമാണെന്ന് നീ അറിയുക ''.
'' നീചനും ബുദ്ധിഹീനനുമായ രാക്ഷസാ '' ഹനുമാന്‍ പറഞ്ഞു തുടങ്ങി '' ശ്രീരാമ ദൂതനായ ഹനുമാനാണ് ഞാന്‍. നീ എന്‍റെ പ്രഭുവിന്‍റെ ധര്‍മ്മപത്നിയായ സീതാദേവിയെ ഇവിടേക്ക് ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടു വന്നിട്ടുണ്ട്. അനുജന്‍ ലക്ഷ്മണനോടൊപ്പം പത്നിയെ തിരഞ്ഞു നടക്കുന്ന അദ്ദേഹത്തെ ഞാന്‍ കാണുകയുണ്ടായി. സൂര്യാത്മജനായ സുഗ്രീവന് ആ പുണ്യപുരുഷനെ ഞാന്‍ പരിചയപ്പെടുത്തി. ജ്യേഷ്ഠനായ ബാലിയെ വധിച്ച് സുഗ്രീവനെ രക്ഷിച്ചുകൊള്ളാമെന്ന് ശ്രീരാമനും, സീതയെ വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന് സുഗ്രീവനും സമ്മതിച്ച് അവര്‍ തമ്മില്‍ സഖ്യം ചെയ്തു. അതു പ്രകാരം ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്ക്കിന്ധാധിപതിയാക്കി എന്‍റെ പ്രഭു വാഴിച്ചു. ശ്രീരാമപത്നിയെ അന്വേഷിച്ചു പുറപ്പെട്ട കോടാനുകോടി വാനരന്മാരില്‍പ്പെട്ട ഒരുവനാണ് ഞാന്‍. ദക്ഷിണ സമുദ്രം ചാടി കടന്ന് ഞാന്‍ ഇവിടെയെത്തി ''.
'' എങ്കില്‍ നീ ഉദ്യാനം തകര്‍ത്തതെന്തിന് '' പ്രഹസ്തന്‍ ചോദിച്ചു.
'' അത് ഒരു വാനരന്‍റെ വിക്രിയയായിട്ട് എടുത്താല്‍ മതി ''.
'' തോട്ടം സംരക്ഷിക്കുന്നവരേയും സൈനികരേയും വധിച്ചതോ ''.
'' ജീവനുള്ളവയ്ക്കെല്ലാം ഏറ്റവും പ്രിയങ്കരമായത് സ്വന്തം ശരീരമാണ്. ആരെങ്കിലും അതിനെ നോവിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കുന്നത് സ്വാഭാവികം. നിന്‍റെ തോട്ടക്കാരും ഭടന്മാരും എന്നെ ദ്രോഹിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് ഞാന്‍ അവരെ വധിച്ചു ''.
'' ഹ ഹ ഹ. അപ്പോല്‍ നീ ഭയമുള്ള കൂട്ടത്തിലാണ് '' രാവണന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു '' നിനക്ക് രാവണന്‍റെ വീരപരാക്രമങ്ങള്‍ അറിയില്ല. അതുകൊണ്ടാണ് ഇവിടെ വന്ന് ഇത്തമൊരു സാഹസം ചെയ്യാന്‍ മുതിര്‍ന്നത്. നിന്‍റെ അറിവില്ലായ്മ കണക്കിലെടുത്ത് ഞാന്‍ മാപ്പു തരുന്നുണ്ട്. വേഗംഖേദം പ്രകടിപ്പിച്ച് സ്ഥലം വിടുക. അല്ലെങ്കില്‍ രാവണന്‍ ആരെന്ന് നീ മനസ്സിലാക്കും ''.
'' എടോ മൂഢാ. എന്നെക്കുറിച്ചു നീയെന്താണ് കരുതിയത് '' ഹനുമാന്‍ കോപത്തോടെ അലറി '' നിനക്ക് എന്നെ ഒന്നും ചെയ്യാന്‍ ആവില്ല. എനിക്ക് മരണമില്ലെന്നും, എന്നെ വേദനിപ്പിക്കാന്‍ ആര്‍ക്കും ആവില്ലെന്നും മനസ്സിലാക്കുക. നിന്‍റെ മകന്‍ എയ്ത ബ്രഹ്മാസ്ത്രം എന്നെ ബന്ധിച്ചു എന്നെത് നേരാണ്. പക്ഷെ അത് നിമിഷ നേരത്തേക്ക് മാത്രമാണ്. നിന്നെ നേരില്‍ കണ്ട് ചിലത് പറയാനുള്ളതിനാല്‍ ബന്ധിതനാണെന്ന് നടിച്ചു കിടന്നതാണ് ''.
കോപം വര്‍ദ്ധിച്ചുവെങ്കിലും ഹനുമാന്‍ എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ രാവണന്‍ മൌനം ഭജിച്ചു.
'' അറിവില്ലാത്തവന് ധര്‍മ്മമാര്‍ഗ്ഗം ഉപദേശിക്കേണ്ടത് ജ്ഞാനികളുടെ ചുമതലയാണ്. ഞാന്‍ അതുകൊണ്ട് നിനക്ക് നല്ല മാര്‍ഗ്ഗം പറഞ്ഞു തരികയാണ് '' ഹനുമാന്‍ പറഞ്ഞു '' നശ്വരമാണ് ശരീരം എന്ന് നീ മനസ്സിലാക്കുക. കര്‍മ്മഫലം മാത്രമേ എന്നും കൂട്ടിനുണ്ടാവൂ. അതിനാല്‍ സത് കര്‍മ്മങ്ങള്‍ മാത്രമേ വിവേകമുള്ളവര്‍ ചെയ്യാറുള്ളു. നീയാകട്ടെ എന്നും അധാര്‍മ്മികമായ പ്രവര്‍ത്തികളാണ് ചെയ്തു വന്നത്. അന്യനെ ദ്രോഹിക്കുകയും അവരുടെ സ്വത്തുക്കളേയും സ്ത്രീകളേയും അപഹരിക്കുകയും ചെയ്തു വന്ന നീ പതിതനാണ്. ശ്രീരാമനാവട്ടെ എല്ലാ ഗുണങ്ങളും തികഞ്ഞ ഉത്തമപുരുഷനാണ്. ബലവാനായ ബാലിയെ ഒരേ ഒരമ്പുകൊണ്ട് അദ്ദേഹം നിഗ്രഹിച്ചത് ഞാന്‍ കണ്ട കാഴ്ചയാണ്. ലോകത്ത് ഒരു ശക്തിക്കും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിയില്ല. അങ്ങിനെയുള്ള ശ്രീരാമന്‍റെ പത്നിയെയാണ് നീ മോഷ്ടിച്ചു വന്നത്. എനിക്ക് നിന്നെ മാത്രമല്ല രാക്ഷസകുലത്തെ മുഴുവന്‍ ഇല്ലാതാക്കിയിട്ട് സീതാദേവിയെ കൊണ്ടുപോയി അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ കഴിയും. പക്ഷെ അത് അനുചിതമായ പ്രവര്‍ത്തിയാണ്. അതിനാല്‍ നീ സീതയെ ശ്രീരാമനെ ഏല്‍പ്പിച്ച് നമസ്ക്കരിക്കുക. എങ്കില്‍ അദ്ദേഹം നിന്‍റെ തെറ്റ് ക്ഷമിക്കുന്നതാണ്. അല്ലാത്തപക്ഷം രാമസായകമേറ്റ് മരണം വരിക്കാന്‍ ഒരുങ്ങിക്കൊള്ളുക ''.
'' ഇവനെ ഇപ്പോള്‍ത്തന്നെ വധിക്കുക '' കോപിഷ്ടനായ രാവണന്‍ ഗര്‍ജ്ജിച്ചു.
'' പ്രഭോ അങ്ങിനെ ചെയ്യരുത് '' രാവണന്‍റെ ഇളയ സഹോദരന്‍ വിഭീഷണന്‍ ഇടപെട്ടു '' ദൂതനെ വധിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. വേണമെങ്കില്‍ അംഗഭംഗം വരുത്തി തിരിച്ചയയ്ക്കാം ''.
ആലോചനക്കള്‍ക്കവസാനം തീരുമാനത്തിലെത്തി. വാനരന്മാരെ സംബന്ധിച്ചേടത്തോളം വാല് പ്രധാനമായ അവയവമാണ്. അതിനാല്‍ വാലിന്ന് തീവെക്കാമെന്ന് നിശ്ചയിച്ചു. എണ്ണ, നെയ്യ്, തുണികള്‍ എന്നിവ എത്തിച്ചു. വാലില്‍ തുണി ചുറ്റും തോറും അതിന്‍റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചു വന്നു. ഒടുവില്‍ ലങ്കാപുരിയിലുള്ള മുഴുവന്‍ തുണികളും സ്നേഹദ്രവ്യങ്ങളും ഉപയോഗിച്ച് വാല് പൊതിഞ്ഞു തീ കൊളുത്തി. '' കള്ളന്‍, കള്ളന്‍ '' എന്ന് ആര്‍ത്തു വിളിച്ചുകൊണ്ട് രാക്ഷസന്മാരും വാലില്‍ തീയുമായി ഹനുമാനും തെരുവിലൂടെ നടന്നു തുടങ്ങി.
പെട്ടെന്ന് ഹനുമാന്‍ മുകളിലേക്ക് കുതിച്ചു ചാടി. വാലിലെ തീ ഗോപുരങ്ങളിലേക്ക് പകര്‍ന്നു, പിന്നീട് കണ്ണില്‍പ്പെട്ട സകല ഹര്‍മ്മ്യങ്ങളേയും അഗ്നിക്കിരയാക്കി അദ്ദേഹം മുന്നോട്ട് നീങ്ങി. നിമിഷങ്ങള്‍ക്കകം ലങ്കാപുരിയിലെ കെട്ടിടങ്ങളെല്ലാം അഗ്നിക്കിരയായി.
കുട്ടികളും സ്ത്രീകളുമടക്കം ധാരാളം രാക്ഷസര്ക്ക് ജീവന്‍ നഷ്ടമായി. നിരവധി വളര്‍ത്തു മൃഗങ്ങളും പക്ഷികളും മരണപ്പെട്ടു. രക്ഷപ്പെട്ടവര്‍ക്ക് രാവണനോട് കഠിനമായ ദേഷ്യം തോന്നി. ഈ ആപത്തിനെല്ലാം കാരണം ലങ്കാധിപതിയുടെ വിവേകമില്ലാത്ത ചെയ്തികളാണെന്ന് അവര്‍ കുറ്റപ്പെടുത്തി. '' ദുഷ്ടന്‍, മഹാപാപി, കുലം മുടിക്കാന്‍ ഒരുമ്പെട്ടവന്‍ '' എന്നിങ്ങനെ രാക്ഷസ സ്ത്രീകള്‍ രാവണനെ ഉച്ചത്തില്‍ അധിക്ഷേപിക്കാന്‍ തുടങ്ങി.
വാലിലെ തീ കടല്‍വെള്ളത്തിലണച്ചു. ശരീരം ചെറുതാക്കിയതോടെ വാലില്‍ ചുറ്റിയ തുണികള്‍
അഴിഞ്ഞു വീണു. ഹനുമാന്‍ ചുറ്റിനും ഒന്നു നോക്കി. അഗ്നിജ്വാലകള്‍ ആകാശത്തോളം ഉയര്‍ന്നു പൊങ്ങിയിരിക്കുന്നു. കടല്‍ വെള്ളത്തില്‍ തീനാളങ്ങള്‍ ചെഞ്ചായം പൂശുന്നുണ്ട്.
ശ്രീരാമനെ മനസ്സില്‍ ധ്യാനിച്ച് ഒറ്റ കുതിപ്പ്. ഉത്തര തീരം അടുത്തേക്ക് ഓടിയണയാന്‍ തുടങ്ങി.
ദുഷ്ടന്‍, മഹാപാപി, കുലം മുടിക്കാന്‍ ഒരുമ്പെട്ടവന്‍
ReplyDeleteഒറ്റവാക്കില്‍: കുലംകുത്തി
വിനാശകാലേ വിപരീതബുദ്ധി
ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന വിശേഷണം അതുതന്നെയാണ്.
ReplyDeleteലങ്കാദഹനം.........
ReplyDeleteഅങ്ങിനെ ലങ്കാദഹനം കഴിഞ്ഞു
ReplyDeleteഅഹമിഹാദി യാ പാ വക ജ്വാലകള്‍ അമ്ബരത്തോള മുയര്‍ന്നു ചെന്നൂ മുദാ.
ReplyDelete