Saturday, August 4, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 22.

പൂവിതള്‍ - 22.

പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ മണല്‍പ്പരപ്പില്‍ വീണു തുടങ്ങി. വാനരന്മാര്‍ സമുദ്രത്തിലേക്ക് നോക്കി നില്‍പ്പാണ്. ഇതു മറി കടന്നു വേണം ലങ്കയിലെത്താന്‍. അപ്പോഴാണ് ഒരു അപരിചിതന്‍ സുഗ്രീവനെ അന്വേഷിച്ച് എത്തുന്നത്. വാനരന്മാര്‍ അവനെ സുഗ്രീവന്ന് മുന്നിലെത്തിച്ചു.


'' ഭവാന്‍ ആരാണ്. എന്തിനാണ് എന്നെ അന്വേഷിച്ചത് '' സുഗ്രീവന്‍ ചോദിച്ചു.


'' ലങ്കാധിപതി രാവണന്‍റെ ദൂതനായ ശുകനാണ് ഞാന്‍ '' ആഗതന്‍ പറഞ്ഞു '' കിഷ്ക്കിന്ധരാജനെ ചില കാര്യങ്ങള്‍ എനിക്ക് അറിയിക്കാനുണ്ട് ''.


'' എന്തായാലും മടി കൂടാതെ പറഞ്ഞോളൂ ''.


'' ഭവാനോട് ലങ്കേശന് ഒരു വിരോധവും ഇല്ല. നിങ്ങള്‍ തമ്മില്‍ അലോഹ്യം ഉണ്ടാവാനുള്ള ഒരു സംഭവവും ഇതുവരെ ഉണ്ടായിട്ടുമില്ല. ശ്രീരാമന്‍റെ പത്നി സീതയെ രാവണന്‍ പിടിച്ചെടുത്തതിന് മര്‍ക്കടന്മാര്‍ക്ക് വിദ്വേഷം തോന്നേണ്ട കാര്യമില്ല. ആയതിനാല്‍ കപികളോടു കൂടി ഭവാന്‍ എത്രയും പെട്ടെന്ന് കിഷ്ക്കിന്ധയിലേക്ക് തിരിച്ചു പോവുന്നതാണ് ഉചിതം ''.


'' കാര്യങ്ങള്‍ നിങ്ങള്‍ കരുതുന്ന മട്ടിലല്ല '' സുഗ്രീവന്‍ മറുപടി പറഞ്ഞു '' എന്നെ വധിക്കാന്‍ ഒരുങ്ങി നിന്ന ബാലിയെ കൊന്ന് എന്‍റെ ജീവന്‍ രക്ഷിച്ചത് ശ്രീരാമനാണ്. കിഷ്ക്കിന്ധയുടെ രാജാവായതും അദ്ദേഹത്തിന്‍റെ കരുണയിലാണ്. അതിനാല്‍ എനിക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട്. മാത്രമല്ല ഞാന്‍ സീതയെ വീണ്ടെടുക്കുന്നതിന്ന് സഹായിക്കാമെന്ന് സഖ്യം ചെയ്തിട്ടുമുണ്ട് ''.


'' നിങ്ങള്‍ കപികള്‍ക്ക് വിശേഷബുദ്ധിയില്ലാതതുകൊണ്ടാണ് രാവണനോട് യുദ്ധം ചെയ്യാമെന്ന് തോന്നുന്നത്. കേവലം രണ്ടു മനുഷ്യന്മാര്‍ മാത്രമാണ് നിങ്ങള്‍ക്കൊപ്പമുള്ളത്. മറിച്ച് രാവണന്‍റെ കാര്യമോ ? സര്‍വ്വ ലോകങ്ങളും ആ പേര് കേട്ടാല്‍ ഞെട്ടി വിറയ്ക്കും. കൈലാസത്തെ എടുത്ത് അമ്മാനമാടിയിട്ടുള്ള ആളാണ് രാവണന്‍. നിങ്ങള്‍ വിചാരിച്ചാല്‍ അദ്ദേഹത്തെ ഒന്നും ചെയ്യാന്‍
കഴിയില്ല ''.


ശുകന്‍റെ സംഭാഷണം വാനരന്മാര്‍ക്ക് രസിച്ചില്ല. അവര്‍ കൂട്ടം ചേര്‍ന്ന് ശുകനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. പ്രാണ രക്ഷാര്‍ത്ഥം അവന്‍ ശ്രീരാമനെ വിളിച്ചു നിലവിളിച്ചു.


'' ഇവന്‍ ദൂതനാണ്. അതിനാല്‍ ഇവനെ വധിക്കരുത് '' ശ്രീരാമന്‍ പറഞ്ഞു '' പക്ഷെ ഇവന്‍ ഇവിടെ നിന്ന് പോവാതെ നിങ്ങള്‍ സൂക്ഷിക്കണം. ഉചിതമായ അവസരത്തില്‍ നമുക്ക് ഇവനെ പോവാന്‍ അനുവദിക്കാം ''. ശുകന്‍ കപികളുടെ നിരീക്ഷണത്തിലായി.


'' സമുദ്രം കടക്കുന്നതിനുള്ള ഉപായം പറയുവിന്‍ '' ശ്രീരാമന്‍ അനുചരന്മാരോട് ആവശ്യപ്പെട്ടു.


'' അഞ്ചു യോജന വീതിയില്‍ നൂറ് യോജന നീളം വരുന്ന ഒരു ചിറ നമുക്ക് പടുത്തുയര്‍ത്താം '' സുഗ്രീവന്‍ പറഞ്ഞു '' അതിനു മുമ്പ് വരുണന്‍റെ അനുഗ്രഹം വാങ്ങേണ്ടതുണ്ട് ''. ആ പറഞ്ഞത് ഉചിതമാണെന്ന് എല്ലാവര്‍ക്കും തോന്നി. മൂന്ന് ദിവസം അഹോരാത്രം വരുണനെ സ്തുതിച്ചു കൊണ്ട് ശ്രീരാമന്‍ സമുദ്രതീരത്ത് നിന്നു. എന്നിട്ടും വരുണന്‍ കനിഞ്ഞില്ല.


'' എന്‍റെ ചാപവും ബാണങ്ങളും എടുക്കൂ '' ശ്രീരാമന്‍ ലക്ഷ്മണനോട് പറഞ്ഞു '' ഇപ്പോള്‍ തന്നെ ഞാന്‍ ഈ സമുദ്രത്തെ ഇല്ലാതാക്കുന്നുണ്ട് ''. സാഗരം ഇളകി മറിഞ്ഞു. അതില്‍നിന്ന് ദിവ്യമായ ആഭരണങ്ങളും വേഷവും ധരിച്ച വരുണന്‍ കേറി വന്ന് ശ്രീരാമപാദങ്ങളില്‍ വീണു.


''ദുഖിച്ച് നിഷ്ക്രിയനായി ഇരിക്കുന്ന അങ്ങയെ കോപിഷ്ഠനാക്കാന്‍ വേണ്ടി ഞാന്‍ മനപ്പൂര്‍വ്വം വരാതിരുന്നതാണ് '' വരുണന്‍ പറഞ്ഞു '' അവിടുന്ന് എന്നോട് പൊറുക്കണം. ലങ്കയിലേക്കുള്ള മാര്‍ഗ്ഗം ഞാന്‍ കാണിച്ചു തരുന്നുണ്ട് ''.

പാറകള്‍ തച്ചുടച്ച് കൊണ്ടു വന്ന് കപികള്‍ സമുദ്രത്തില്‍ നിക്ഷേപിക്കുന്നതും നോക്കി ശ്രീരാമന്‍ നില്‍ക്കുകയാണ്. എല്ലാവരും അത്യുത്സാഹത്തോടെ പണിയില്‍ വ്യാപൃതരായിരിക്കുന്നു. നനഞ്ഞ ശരീരവുമായി മണ്ണില്‍ വീണുരുണ്ട് ദേഹത്ത് പറ്റിയ മണല്‍ ചിറയിലെത്തിക്കുകയാണ് ഒരു അണ്ണാന്‍. അതു കണ്ട ലക്ഷ്മണന്‍ ആ ദൃശ്യം ജ്യേഷ്ഠന് കാണിച്ചു കൊടുത്തു.


'' ജ്യേഷ്ഠാ, ആ പാവം ജീവി എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത്. അത് വിചാരിച്ചാല്‍ എന്താണ് ചെയ്യാനാവുക ''.


'' കുമാരാ, എത്രത്തോളം ചെയ്യാനായി എന്നതല്ല, ചെയ്യുന്ന പ്രവര്‍ത്തിക്ക് പിന്നിലുള്ള ചേതോ വികാരമാണ് കണക്കിലെടുക്കേണ്ടത്. ആരും നിര്‍ബ്ബന്ധിച്ചിട്ടല്ല ആ അണ്ണാന്‍ ജോലി ചെയ്യുന്നത് ഒരു നിമിഷംപോലും വിശ്രമിക്കാതെ ആ ജീവി അതിന് ആവുന്ന മട്ടില്‍ പണിചെയ്യുന്നു ''.


അണ്ണാനെ കയ്യിലെടുത്ത് അതിന്‍റെ പുറത്ത് ശ്രീരാമന്‍ വാത്സല്യത്തോടെ തലോടി. ആ വിരലുകള്‍ സ്പര്‍ശിച്ച ഭാഗത്ത് രേഖകള്‍ തെളിഞ്ഞു വരുന്നത് ലക്ഷ്മണന്‍ അത്ഭുതത്തോടെ നോക്കി.


ചിറയുടെ നിര്‍മ്മാണം അഞ്ചു നാള്‍ കൊണ്ട് പൂര്‍ത്തീകരിച്ചു. ആറാമത്തെ ദിവസം ലങ്കയിലേക്കുള്ള യാത്ര തുടങ്ങി. വാനരസേന ഏറെ ഉത്സാഹത്തോടെയാണ് നടക്കുന്നത്. ഹനുമാന്‍ ശ്രീരാമനേയും അംഗദന്‍ ലക്ഷ്മണനേയും ചുമന്ന് അവര്‍ക്ക് മുന്നിലുണ്ട്. ആ യാത്ര സുബേലാചലത്തില്‍ അവസാനിച്ചു. അകലെ ലങ്കാപുരി പ്രൌഡിയോടെ തലയുയര്‍ത്തി നില്‍പ്പുണ്ട്. വരാന്‍ പോവുന്ന വിപത്ത് അതിന് അറിയില്ലല്ലോ.


'' നിങ്ങള്‍ ബന്ധിയാക്കിയ ശുകനെ മോചിപ്പിക്കുവിന്‍ '' ശ്രീരാമന്‍ കപികളോട് പറഞ്ഞു '' അവന്‍ ചെന്ന് രാവണനോട് വൃത്താന്തമെല്ലാം അറിയിക്കട്ടെ ''.


താണു തൊഴുത് ശുകന്‍ യാത്രയായി. കനത്തു വരുന്ന ഇരുളില്‍ അയാള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി.

5 comments:

  1. അതെ, വരുണനെ കീഴ്പ്പെടുത്തി കടല്‍ കടന്ന്.....

    ReplyDelete
  2. ഇനിയാണ് പോരാട്ടം 

    ReplyDelete
  3. വായിച്ച് പൂര്‍ത്തിയാകുമ്പോള്‍ രാ മായണം

    ReplyDelete
  4. രാമസ്യ അയനം രാമായണം 

    ReplyDelete