Monday, August 13, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 30.

പൂവിതള്‍ - 30.

'' അശ്വമേധയാഗത്തിലെ ഒരു പ്രധാന ഘടകം യാഗാശ്വമാണ് '' വസിഷ്ഠ മഹര്‍ഷി സുഗ്രീവാദികളെ പറഞ്ഞു മനസ്സിലാക്കുകയാണ് '' യാഗാശ്വത്തിനെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ വിടും. അത് കടന്നു പോകുന്ന ഇടങ്ങളിലെ രാജാക്കന്മാര്‍ യാഗം ചെയ്യുന്ന രാജാവിന്‍റെ മേല്‍ക്കോയ്മ അംഗീകരിച്ചതായി കണക്കാക്കും. അതിന് തയ്യാറല്ലാത്തവര്‍ കുതിരയെ പിടിച്ചു കെട്ടും. അതോടെ രണ്ടു രാജ്യങ്ങളും തമ്മില്‍ യുദ്ധമാവും. അതിനാല്‍ എല്ലാവരും തന്‍റെ മേല്‍ക്കോയ്മ അംഗീകരിക്കുമെന്ന ഉറപ്പുള്ളവര്‍ മാത്രമേ അശ്വമേധത്തിന്ന് ഒരുങ്ങുകയുള്ളു ''.


'' യാഗാശ്വമാണെന്ന് എങ്ങിനെയാണ് ആളുകള്‍ അറിയുക '' വിഭീഷണന്‍ സംശയം ചോദിച്ചു.


'' യാഗാശ്വത്തിന്‍റെ കഴുത്തിലെ സ്വര്‍ണ്ണമാലയില്‍ ഒരു സ്വര്‍ണ്ണത്തകിട് കോര്‍ത്തിട്ടുണ്ടാവും. യാഗം നടത്തുന്ന രാജാവിന്‍റെ പേര് ആ തകിടില്‍ ആലേഖനം ചെയ്തിട്ടുണ്ടാവും. കൂടാതെ യാഗാശ്വത്തെ തടയുന്നവരെ ശത്രുവായി കണക്കാക്കുമെന്ന മുന്നറിയിപ്പും അതിലുണ്ടാവും ''.


അശ്വമേധയാഗം നടത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കാന്‍ കൂടിയതാണ് എല്ലാവരും. സീതയെ ത്യജിച്ചതിന്നു ശേഷം ഉറക്കത്തിലാണ്ട അയോദ്ധ്യ ആലസ്യം തീര്‍ന്ന് എഴുന്നേറ്റ സമയമാണ്.


'' യാഗാശ്വത്തെ ശത്രുഘനും പരിവാരങ്ങളും അനുഗമിക്കട്ടെ. അവര്‍ക്ക് സഹായം വേണ്ട ഘട്ടത്തില്‍ ഹനുമാന്‍ ഉണ്ടാവണം '' ശ്രീരാമന്‍ കല്‍പ്പിച്ചു '' എന്നിട്ടും പോരെങ്കില്‍ ലക്ഷ്മണന്‍ എത്തും. അതിനു ശേഷം ഭരതനും ഒടുവില്‍ ഞാനും ഉണ്ടാവും ''.


'' അതിന്‍റെയൊന്നും ആവശ്യം ഉണ്ടാവുകയില്ല '' സുഗ്രീവന്‍ പറഞ്ഞു '' ശ്രീരാമന്‍റെ യാഗാശ്വമാണ് എന്ന് അറിയുന്ന ആരും അതിനെ തടയാന്‍ മുതിരുകയില്ല ''.


'' യാഗശാല, യാഗത്തില്‍ സംബന്ധിക്കാനെത്തുന്ന രാജാക്കന്മാര്‍ക്ക് താമസിക്കാനുള്ള വസതികള്‍ എന്നിവ ഭരതന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കട്ടെ '' ശ്രീരാമന്‍ ആ ചുമതലയും ഏല്‍പ്പിച്ചു.


യാഗാശ്വം പുറപ്പെട്ടു. കുതിരയുടെ കുറച്ചു പുറകിലായി നാലോ അഞ്ചോ അനുചരന്മാര്‍ നടക്കും. ശത്രുഘ്നനും മറ്റുള്ളവരും എവിടെയെങ്കിലും തങ്ങും. കുറെ നേരം കഴിയുമ്പോള്‍ ശത്രുഘ്നന്‍റെ രഥം പുറപ്പെടും. കൂടെയുള്ളവര്‍ ഒപ്പം പോരും. അശ്വത്തിന്‍റെ അടുത്തെത്തിയാല്‍ വീണ്ടും വിശ്രമം. ഒരു തടസ്സവുമില്ലാതെ യാത്ര നിര്‍വിഘ്നം തുടര്‍ന്നു.


താപസകുമാരന്മാരെന്ന് തോന്നിക്കുന്ന രണ്ടു ബാലന്മാര്‍ യാഗാശ്വത്തെ പിടിച്ചു കെട്ടിയതും ചോദ്യം ചെയ്യാന്‍ ചെന്ന പരിചാരകരെ എതിര്‍ത്തു തോല്‍പ്പിച്ചതും അവരോട് പോരിനിറങ്ങിയ ശത്രുഘ്നന്‍ ശസ്ത്ര പ്രയോഗമേറ്റ് ബോധരഹിതനായതും അറിഞ്ഞ ഉടനെ ഹനുമാന്‍ പുറപ്പെട്ടു.


സാധാരണ ബാലന്മാര്‍ക്ക് ചെയ്യാനാവുന്ന കാര്യമല്ല താപസ കുമാരന്മാര്‍ ചെയ്തത് എന്ന് ഹനുമാന്‍ ഓര്‍ത്തു. യുദ്ധത്തില്‍ അവരെ തോല്‍പ്പിക്കാനാവും. അത് കൂടാതെ കഴിക്കണം. കുട്ടികളോട് യുദ്ധം ചെയ്തു എന്ന ദുഷ്പേര് ഉണ്ടാവാനിടയുണ്ട്.


വിചാരിച്ച മട്ടിലല്ല കാര്യങ്ങള്‍. കുതിരയെ അനുഗമിച്ച മിക്കവരും മരിച്ചിരിക്കുന്നു. ഒരുപാട്പേര്‍ക്ക് മുറിവ് പറ്റിയിട്ടുണ്ട്. ശത്രുഘ്ന കുമാരന് ഇനിയും ബോധം തെളിഞ്ഞിട്ടില്ല. എന്താണ് ചെയ്യേണ്ടത്. ആദ്യം മുനികുമാരന്മാരെ കണ്ടെത്തണം. കുറച്ചകലെ മരച്ചുവട്ടില്‍ രണ്ടു ബാലന്മാര്‍ കളിക്കുന്നുണ്ട്. തീരെ ചെറിയ കുട്ടികളാണവര്‍. കഷ്ടിച്ച് പത്തോ പന്ത്രണ്ടോ വയസ്സ് കാണും. അവരോട് ചോദിക്കാം.


അടുത്തു ചെന്നതും കുട്ടികള്‍ കളി നിര്‍ത്തി. അവരുടെ മുഖത്തേക്ക് ഒന്ന് നോക്കിയതേയുള്ളു. ഒരു മിന്നല്‍പിണര്‍ ശരീരത്തിലൂടെ കടന്നുപോയതുപോലെ. ശ്രീരാമദേവന്‍ ബാലകന്മാരുടെ രൂപത്തില്‍ മുന്നിലെത്തിയതാണോ. ദൈവമേ ഇങ്ങിനേയും സാമ്യം ഉണ്ടാവുമോ.


കുട്ടികളെ വേദനിപ്പിക്കില്ല എന്നുറപ്പിച്ചു. പക്ഷെ ഇവരുമായി ചെറുതായി പോരാടണം. എന്നാലേ തോറ്റുകൊടുക്കാനാവൂ.


'' ആരാണ് യാഗാശ്വത്തെ പിടിച്ചു കെട്ടിയത് '' ഗൌരവത്തിലാണ് ചോദിച്ചത്.


'' ഞങ്ങള്‍ തന്നെ '' കൂസലില്ലാത്ത മറുപടി.


'' അശ്വത്തിന്‍റെ കഴുത്തിലുള്ള ലിഖിതം കണ്ടില്ലേ. അതിനെ പിടിച്ചു കെട്ടുന്നവര്‍ മഹാരാജാവിന്‍റെ ശത്രുക്കളാണ്. വേഗം അഴിച്ചു വിടിന്‍. അല്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങി കൊള്ളുക ''.


'' ഞങ്ങള്‍ എന്തിനും തയ്യാര്‍ '' കുട്ടികള്‍ വില്ലെടുത്തു കഴിഞ്ഞു. ഇവരെ ഒന്ന് പ്രകോപിപ്പിക്കണം. എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂ. വലിയൊരു വൃക്ഷം പിഴുതെടുത്തു. അത് പൊങ്ങുന്നതിന്ന് മുമ്പ് വില്ലിന്‍റെ ഞാണ്‍ വലിഞ്ഞു മുറുകി. മനസ്സില്‍ ശ്രീരാമനെ ധ്യാനിച്ചു. പറന്നെത്തിയ ബാണം
പാശമായി മാറി. ബന്ധനസ്ഥനായി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ആഹ്ലാദം നിറയുകയായി.


കൂടെ വന്നവര്‍ രാജധാനിയിലേക്ക് വിവരം അറിയിക്കാന്‍ ഓടി. കുട്ടികള്‍ കളി നിര്‍ത്തി.


'' നമുക്ക് ചെന്ന് അമ്മയോടു വിവരം പറയാം '' ഇരുവരും നടന്നകന്നു. ഇതുതന്നെയാണ് വേണ്ടത്. മോഹിച്ച മുഹൂര്‍ത്തം ആവാറായി. സീതാദേവി ഇപ്പോഴെത്തും.


പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മക്കളോടൊപ്പം അവര്‍ വരികയാണ്.


'' അയ്യോ, ഹനുമാനല്ലേ ഇത് '' അവര്‍ തലയില്‍ കൈവെച്ചു '' അവിവേകം കാട്ടിയതിന് ഭവാന്‍ എന്‍റെ മക്കളോട് പൊറുക്കണേ ''.


'' എനിക്ക് കുട്ടികളെ കണ്ടതും മനസ്സിലായി '' ചിരിച്ചുകൊണ്ട് പറഞ്ഞു.


'' കുമാരന്മാരേ, സമുദ്രം ചാടികടന്ന് ലങ്കയിലെത്തി തടവിലായ എന്നെ ആശ്വസിപ്പിച്ച ഹനുമാനെപ്പറ്റി അമ്മ പറയാറില്ലേ. ഇദ്ദേഹമാണ് അത്. വേഗം കെട്ടഴിച്ചു വിടിന്‍ ''.


'' വേണ്ടാ. ഒരു പാശത്തിനും എന്നെ ബന്ധിക്കാനാവില്ല. അത് എപ്പോഴേ അഴിഞ്ഞു ''. മുഖത്ത് വെള്ളം തളിച്ചതോടെ ശത്രുഘ്നന്‍ എഴുന്നേറ്റു.


വാത്മീകി മഹര്‍ഷി ശിഷ്യരോടൊപ്പം എത്തി. ലക്ഷ്മണകുമാരന്‍ കൂടി എത്തിയതോടെ സന്തോഷം നിറഞ്ഞ സമാഗമവേദിയായി ആശ്രമ പരിസരം മാറി.


'' എല്ലാവരും യാഗത്തിനെത്തണം '' ലക്ഷ്മണന്‍ വാത്മീകിയോട് പറഞ്ഞു.


'' യാഗത്തിന് രാജാവിനോടൊപ്പം പട്ടമഹിഷി ഇരിക്കേണ്ടതല്ലേ '' സീത ചോദിച്ചു.


'' ജ്യേഷ്ഠത്തിയുടെ സ്വര്‍ണ്ണപ്രതിമ അതിനായി നിര്‍മ്മിച്ചിട്ടുണ്ട് ''.


'' അത് നന്നായി. എനിക്കു പകരം എന്‍റെ പ്രതിമയെങ്കിലുമുണ്ടല്ലോ. എങ്കിലും ഞാന്‍ വരാം. എന്‍റെ കൈവശം അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ രണ്ട് മുത്തുകളുണ്ട്. അതുമായി ഞാന്‍ എത്തും ''.


യാഗാശ്വത്തിനെ കുട്ടികള്‍ അഴിച്ചു വിട്ടു. ലക്ഷ്മണനും ശത്രുഘ്നനും കുട്ടികളെ ഗാഢമായി ആശ്ലേഷിച്ചു. കുതിര നടന്നു നീങ്ങി. പുറകെ എല്ലാവരും നടന്നു.

6 comments:

  1. ലവകുശന്മാരുടെ കഥ മുമ്പ് സ്കൂളില്‍ പഠിയ്ക്കാനുണ്ടായിരുന്നു
    വായിച്ച് സന്തോഷിച്ച നിമിഷങ്ങളെ വീണ്ടുമോര്‍പ്പിച്ചതിന് നന്ദി

    ReplyDelete
  2. ajith,
    രാമായണത്തില്‍ എത്രയോ രസകരമായ ഉപകഥകളുണ്ട്. ലവകുശന്മാരുടേത് ഞാനും വായിച്ചിട്ടുണ്ട്.

    ReplyDelete
  3. കഥ നീങ്ങട്ടെ....ഉത്തരരാമ ചരിതം മുന്നോട്ട് പോകട്ടെ.

    ReplyDelete
  4. കഥ അവസാനിക്കാറായി

    ReplyDelete
  5. എനിക്ക് പകരം സ്വര്‍ണ പ്രതിമ. എങ്കിലും ഞാന്‍ വരാം... സ്വാഭിമാനം മുറിയുന്ന നിമിഷത്തിലും സീതയുടെ വാക്കുകള്‍....

    ReplyDelete
  6. Nalina,

    മക്കളെ അച്ഛനെ ഏൽപ്പിക്കാൻ വേണ്ടി സീത വരികയാണ്.

    ReplyDelete