Thursday, July 26, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 12..

പൂവിതള്‍ - 12.

പര്‍ണ്ണശാലയ്ക്ക് പുറത്ത് ലക്ഷ്മണന്‍ ആയുധവുമായി നിന്നു. അകത്ത് ജ്യേഷ്ഠനും പത്നിയും നിദ്രയിലാണ്. രാത്രി പുതച്ച കറുത്ത പുതപ്പിന്നു മീതെ മിന്നാമിനുങ്ങുകള്‍ വെളുത്ത പൊട്ടുകള്‍ തൊട്ടുകൊണ്ടിരിക്കുന്നു. മുളങ്കാടുകള്‍ കടന്നെത്തുന്ന കാറ്റ് രാമനാമം ജപിക്കുന്നുണ്ട്. ആകപ്പാടെ ഒരു അസ്വസ്ഥത. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നതായി മനസ്സിലൊരു തോന്നല്‍. പിന്നിട്ട പകല്‍ കാഴ്ചവെച്ചത് അതിന് യോജിച്ച സംഭവങ്ങളാണല്ലോ.


പര്‍ണ്ണശാലയ്ക്ക് പുറത്ത് ഖഡ്ഗങ്ങളുടേയം ബാണങ്ങളുടേയും മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്. അല്‍പ്പം അകലെ ഒരു മരച്ചുവട്ടില്‍ ജ്യേഷ്ഠനും പത്നിയും സംസാരിച്ചിരിക്കുന്നു. പെട്ടെന്ന് അവള്‍ കടന്നു വരികയായിരുന്നു. സുന്ദരിയായ ആ യുവതി നേരെ ജ്യേഷ്ഠനെ സമീപിച്ചു.


'' താപസ വേഷം ധരിച്ച നിങ്ങള്‍ ആരാണ് '' അവള്‍ ചോദിച്ചു '' അല്ലെങ്കില്‍ ഞാന്‍ ആരാണെന്ന് ആദ്യമേ പറയാം. നിങ്ങള്‍ക്ക് ചോദിക്കാതെ കഴിഞ്ഞല്ലോ. ലങ്കാധിപതി രാവണന്‍റെ സഹോദരി ശൂര്‍പ്പണഖയാണ് ഞാന്‍ ''.


'' ഞാന്‍ അയോദ്ധ്യാപതി ദശരഥ പുത്രന്‍ രാമനാണ്. എന്‍റെ ഭാര്യ സീതയും അനുജന്‍ ലക്ഷ്മണ
കുമാരനുമാണ് ഇവര്‍ '' ജ്യേഷ്ഠന്‍ പറഞ്ഞു '' ഇനി ഭവതിയുടെ ആഗമനോദ്ദേശം അറിയിക്കുക ''.


'' അനുരൂപനായ ഒരു ഭര്‍ത്താവിനെ തിരഞ്ഞു നടക്കുകയാണ് ഞാന്‍. എനിക്ക് ഭവാനെ ഇഷ്ടപ്പെട്ടു. എന്നെ പരിഗ്രഹിച്ച് എന്നോടൊപ്പം രമിച്ച് കഴിയുക ''.


കേട്ടപ്പോള്‍ അത്ഭുതം തോന്നി. കണ്ടു പരിചയമില്ലാത്ത ഒരു സ്ത്രീ വിവാഹാഭ്യര്‍ത്ഥനയുമായി ഒരു പുരുഷനെ സമീപിക്കുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. ഇതെന്തൊരു പുതുമ എന്ന് ചിന്തിക്കുമ്പോള്‍ ജ്യേഷ്ഠന്‍റെ മറുപടി കേട്ടു.


'' ഭവതിയെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ട്. ഞാന്‍ ഭാര്യാസമേതം കഴിയുകയാണ്. എന്നാല്‍ എന്‍റെ അനുജന്‍ ഒറ്റയ്ക്കാണ്. ഭവതിക്ക് അവന്‍ അനുയോജ്യനായിരിക്കും. ദയവായി അവനെ സമീപിക്കുക ''.


കേട്ടപ്പോള്‍ അത്ഭുതം തോന്നി. ജ്യേഷ്ഠന്‍ ഇങ്ങിനെയൊന്നും പറയാറില്ലല്ലോ. സ്ത്രീകളോട് ഒരു വിധത്തിലും മര്യാദകേട് കാണിച്ചു കൂടാ എന്ന് പറയാറുള്ളതാണല്ലോ. ഇതെന്തു പറ്റി. ചിലപ്പോള്‍
എന്തെങ്കിലും മനസ്സില്‍ കണ്ടിട്ടുണ്ടാവും. ജ്യേഷ്ഠന് തെറ്റു പറ്റുകയില്ല. അരികില്‍ അവള്‍ എത്തി. വിവാഹാഭ്യര്‍ത്ഥന മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല.


'' സുന്ദരി. ഞാന്‍ രാജാവിന്‍റെ വെറുമൊരു ദാസന്‍ മാത്രമാണ്. രാജകുമാരിയായ ഭവതിക്ക് ഞാന്‍ ഒട്ടും യോജിക്കില്ല '' ഒരു വിധം പറഞ്ഞൊപ്പിച്ചു.


അവള്‍ ജ്യേഷ്ഠനെ വീണ്ടും സമീപിച്ചു. അവിടെ നിന്ന് ഇങ്ങോട്ടും ഇവിടെ നിന്ന് അങ്ങോട്ടും പല തവണ നടന്നപ്പോള്‍ അവള്‍ കോപിഷ്ഠയായത് സ്വാഭാവികം. ജ്യേഷ്ഠത്തിയെ അവള്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ തടയാന്‍ ചെന്നതാണ്. ഭയപ്പെടുത്തണം എന്ന ഉദ്ദേശത്തില്‍ അവളുടെ മുഖത്തിന്നു നേരെ വീശിയ വാള്‍ മൂക്കിലാണ് കൊണ്ടത്. ചോരയൊലിപ്പിപ്പ് നിലവിളിച്ചുകൊണ്ട് അവള്‍ ഓടി മറഞ്ഞു. ഒരു കൈപ്പിഴ സംഭവിച്ചതാണെങ്കിലും അവള്‍ക്ക് വൈരൂപ്യം സംഭവിച്ചല്ലോ എന്നോര്‍ത്ത് മനസ്സില്‍ കുറ്റബോധം നിറഞ്ഞു.


'' രാവണന്‍റെ സഹോദരിയാണെങ്കില്‍ താമസിയാതെ പകരം ചോദിക്കാന്‍ ആളെത്തും '' ജ്യേഷ്ഠന്‍ ആ പറഞ്ഞത് ശരിയായി. പതിനാല് രാക്ഷസന്മാരുമായിട്ടാണ് ശൂര്‍പ്പണഖ തിരിച്ചു വന്നത്.


'' സീതയെ ഗുഹയ്ക്കുള്ളിലാക്കി കാവല്‍ നില്‍ക്കൂ. ഇവരെ നേരിടാന്‍ ഞാന്‍ മതി ''. ജ്യേഷ്ഠന്‍റെ നിര്‍ദ്ദേശം അനുസരിച്ചു. ഗുഹാമുഖത്തു നിന്ന് പോരാട്ടം വീക്ഷിച്ചു. പതിനാലുപേരും മരിച്ചു വീണതോടെ ശൂര്‍പ്പണഖ സ്ഥലം വിട്ടു.


ശൂര്‍പ്പണഖ,പതിനാലായിരം യോദ്ധാക്കളോടും സഹോദരന്മാരായ ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്നിവരോടൊപ്പമാണ് പിന്നീട് എത്തിയത്. ഘോരയുദ്ധമാണ് തുടര്‍ന്ന് നടന്നത്. മൂന്നേ മുക്കാല്‍
നാഴിക നേരം മാത്രമേ യുദ്ധം നീണ്ടു നിന്നുള്ളു. ഖരനും അനുജന്മാരും മുഴുവന്‍ പടയാളികളും യുദ്ധ ഭൂമിയില്‍ മരിച്ചു വീണു.


'' ഒരുപക്ഷെ ഇനിയെത്തുന്നത് രാവണനായിരിക്കും '' തിരിച്ചു പര്‍ണ്ണശാലയിലേക്കു വന്നപ്പോള്‍
ജ്യേഷ്ഠന്‍ പറഞ്ഞ വാക്കുകളായിരുന്നു അവ.


അടുത്തൊരു മരത്തില്‍ നിന്ന് കാലന്‍ കോഴി കൂവി. അടുത്തുനിന്ന് ഈ ജീവി ശബ്ദിച്ചാല്‍ അകലെ മരണമെന്നാണ് പറയുക എന്ന് ലക്ഷ്മണന്‍ ഓര്‍ത്തു. അകലത്തെവിടേയോ മരണം ആര്‍ക്കോ വല വിരിച്ച് പതിയിരിക്കുന്നു. ഈ ദുശ്ശകുനങ്ങളെല്ലാം അതിനെയാണോ സൂചിപ്പിക്കുന്നത്.


ചോരയൊലിപ്പിച്ച് കരഞ്ഞുകൊണ്ടോടിയ സ്ത്രീരൂപം മനസ്സിനെ കുത്തി മുറിവേല്‍പ്പിക്കുന്നു.ഒരു സ്ത്രീക്ക് മരണത്തേക്കാള്‍ വേദനാജനകം വൈരൂപ്യം സംഭവിക്കുന്നതാണ്. ശൂര്‍പ്പണഖയുടെ വൈരൂപ്യത്തിന്ന് കാരണക്കാരനായതില്‍ സ്വയം പഴിച്ചുകൊണ്ട് ലക്ഷ്മണന്‍ ഏകനായി നിന്നു.

3 comments:

  1. പതിനാല് രാക്ഷസന്മാരുമായിട്ടാണ് ശൂര്‍പ്പണഖ തിരിച്ചു വന്നത്.

    ഇപ്പഴത്തെ കൊട്ടേഷന്‍കാരെപ്പോലെ....

    ReplyDelete
  2. ഓരോ കാലത്തും ദുഷ്ടന്മാര്‍ അവര്‍ക്ക് യോജിച്ച സംഘങ്ങള്‍ ഉണ്ടാക്കുന്നു.

    ReplyDelete
  3. mookku maathrame murichullu ramayanathil athilum kooduthal viroopayakki ennalle.

    ReplyDelete